Tuesday, August 16, 2011

പ്രണയം.കാമം.മരണം.

പ്രണയം.
കത്തി നില്‍ക്കുന്ന
കൌമാരത്തിലേക്കൊഴിച്ച
ഇന്ധനമായിരുന്നു.

കാമം.
ജ്വലിച്ചുകൊണ്ടിരുന്ന
യൌവ്വനത്തിനുമേല്‍
പെയ്തിറങ്ങിയ
പേമാരിയും.

മരണം.
കത്തുന്ന ചിതക്ക്‌ മുകളില്‍
മഴപെയ്തു കുതിര്‍ന്നാലും
തിരിച്ചുകിട്ടാത്തൊരു
ഏകാന്ത യാത്ര.

Wednesday, July 6, 2011

ഉപമ

"നീ എന്‍റെ കൂടെ ഇറങ്ങി വരികയാണെങ്കില്‍ ഞാന്‍ നിന്നെ 'പൊന്നു'പോലെ നോക്കാം". "ഇല്ലെങ്കിലോ?", "ഇല്ലെങ്കില്‍ 'വെള്ളി'പോലെയെങ്കിലും. "പൊന്നും വെള്ളിയുമാല്ലാതെ മറ്റൊന്നുമില്ലേ ഉപമിക്കാന്‍?", 'നിങ്ങള്‍ സ്ത്രീകളെ ഉപമിക്കാന്‍ ഇതിനേക്കാള്‍ നല്ല വേറെന്തുണ്ട്‌?"

മണ്ണപ്പം

സരളേ, നീ ഓര്‍ക്കുന്നുണ്ടോ പണ്ട് നമ്മള്‍ മണ്ണപ്പം ചുട്ടു കളിച്ചത്? ചിരട്ടയില്‍ മണലും ചെങ്കല്‍ പൊടിയും നിറച്ച് ഞാന്‍ നിനക്ക് ചുട്ടു തരുന്ന മണ്ണപ്പം കണ്ട് നീ ആഹ്ലാദിക്കുമായിരുന്നു. കുഞ്ഞിരാമേട്ടാ നിങ്ങള്‍ ഇപ്പോഴും അതൊന്നും മറന്നിട്ടില്ലേ? ഹും! എങ്ങിനെ മറക്കാന്‍?! ഇപ്പോള്‍ നീ ചുട്ടു തരുന്ന അപ്പത്തിലും അതൊക്കെ തന്നെയല്ലേ ഉള്ളത്!

Wednesday, June 8, 2011

കാഴ്ച്ചയുടെ ലോകം

കണ്ണിനു സുഖമുള്ള കാഴ്ചകളല്ല പലപ്പോഴും നമുക്ക് ചുറ്റും കാണുന്നത്. അപശ്രുതി കാതുകള്‍ക്ക് അരോജകമാകുന്നത് പോലെ അവലക്ഷണമാകുന്നവ കണ്ണുകള്‍ക്കും അപ്രിയങ്ങളാകുന്നു. ഒരു നിമിഷം മനസ്സില്‍ ഉടക്കി പോകുന്ന ചില കാഴ്ചകള്‍ ഉണ്ടാകാം. കണ്‍ വെട്ടത്തു നിന്ന് മറഞ്ഞാലും പിന്നെയും പിന്നെയും മനസ്സിന്‍റെ അഭ്രപാളികളില്‍ ആ ചിത്രം മിന്നി മറയും. വീണ്ടും വീണ്ടും കാണാന്‍ ആശിക്കുന്നത്. ഇനി ഒരിക്കലും കാണാന്‍ ഇടവരുത്തരുതേ എന്ന് മനമുരുകി ആഗ്രഹിക്കുന്നത്. കാഴ്ച്ചയുടെ ലോകം ഇങ്ങിനെയൊക്കെയാണ്.

Saturday, June 4, 2011

മുട്ടിപ്പരലിനെ തട്ടി പിടിച്ച കാലം..

അമ്മായിമ്മ പൂട്ടാ, വാലുമ്മ പുള്ളി, കോട്ടി...അങ്ങിനെ എന്തൊക്കെ മീനുകള്‍..ഓരോ തട്ടിനും ഒരു കൂട്ടം! എല്ലാം കൂടി ചേമ്പിന്‍റെ ഇല കുംബിളാക്കി അതില്‍ വെള്ളം നിറച്ചു കിട്ടിയ മീനുമായി വീട്ടിലേക്കൊരു വരവുണ്ട്! ഏകദേശം മഗരിബ് ബാങ്കിന്‍റെ സമയമായിട്ടുണ്ടാവും. ദൂരെ നിന്ന് തന്നെ ചൂരലും പിടിച്ചു വരവേല്‍ക്കാന്‍ നില്‍ക്കുന്ന ബാപ്പയെ കാണാം....രാത്രി , തുടയിലെ ചൂരല്‍ പാട് പോകാന്‍ ഉമ്മ എന്തൊക്കെയോ വെച്ച് തിരുമ്മി തരും. കണ്ണുനീര്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി തലയിണ നനയുമ്പോള്‍ മുഖം തലയിണയില്‍ ഒന്ന് കൂടി അമര്‍ത്തി വെക്കും. തേങ്ങലിന്‍റെ ശബ്ദം പുറത്തു പോകാതിരിക്കാന്‍. കണ്ണുനീരിനു ഉപ്പിന്‍റെ രസമാണെന്ന് അറിഞ്ഞ നാളുകള്‍!

Monday, May 30, 2011

എന്‍റെ നിഴല്‍ പാടുകള്‍

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത എന്‍റെ നിഴല്‍ പാടുകള്‍ എന്നെ വേട്ടയാടുന്നു. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍, ഉണങ്ങാത്ത ചില മുറിവുകള്‍. വെച്ചുകെട്ടലുകള്‍‍ക്കിടയിലൂടെ നീരോലിക്കുമ്പോള്‍ വേദനിക്കുന്നത് മറ്റാര്‍ക്കൊക്കെയോ ആണ്. ഇരുണ്ട വിജനതയിലൂടെ ആയിരുന്നോ എന്‍റെ യാത്ര?..കണ്ണടച്ചു സ്വയം ഇരുട്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും. അപ്പോഴൊക്കെയും പിറകില്‍ നിന്നുള്ള വിളികള്‍ എനിക്ക് ചുറ്റും ഒരു കാന്ത വലയം സൃഷ്ട്ടിച്ചിരുന്നു. കെട്ടുറപ്പുള്ള ചുറ്റുപാടില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ബന്ധങ്ങള്‍ തീര്‍ത്ത കുരുക്കുകളില്‍ അറിയാതെ തല കുനിച്ചു കൊടുക്കേണ്ടി വന്നു. ഇനിയുള്ള യാത്രകള്‍ തികച്ചും യാന്ത്രികം മാത്രം.

Thursday, August 26, 2010

ചലച്ചിത്രം ഇന്ത്യയിൽ


കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.